Pages

Thursday, October 25, 2007

ഹമാസ്‌ - അകത്തു നിന്നുമൊരു ചരിത്രം

ലോകത്ത്‌ പലര്‍ക്കും അറിയുന്ന ഹമാസിന്റെ ചരിത്രം, പാശ്‌ചാത്യന്‍ മാധ്യമലോകം അവതരിപ്പിച്ച കെട്ടുകഥകളാണ്‌; ചാവേര്‍ ആക്രമണങ്ങളുടെ വീരകഥകള്‍, ഹമാസിനു ലഭിച്ചത്‌ എന്നതിനു പകരം 'ഫതഹിനെതിരിലുള്ള ജനഹിതം' എന്ന് കൊട്ടിഘോഷിക്കപ്പെട്ട തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍, പാശ്‌ചാത്യന്‍ രാജ്യങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പുഫലം, അടുത്ത കാലത്ത്‌ ഗാസ മുനമ്പില്‍ ഹമാസ്‌ നടത്തിയ അധികാരം പിടിച്ചെടുക്കല്‍. വെറുമൊരു ചാവേര്‍ തീവ്രവാദി ഗ്രൂപ്‌ എന്നതിനു പകരം, ഫലസ്‌തീന്‍ ജനത നെഞ്ചിലേറ്റിയ ഒരു സംഘത്തെക്കുറിച്ച്‌ വളരെ ഗഹനമായ ഒരു വിശകലനം അസ്സാം തമീമിയുടെ 'ഹമാസ്‌ - എ ഹിസ്‌റ്ററി ഫ്രം വിതിന്‍' എന്ന പുസ്‌തകം നല്‍കുന്നു.

പുസ്‌തകത്തിന്റെ തലക്കെട്ട്‌ സൂചിപ്പിക്കുന്നത്‌ പോലെ, ഹമാസിന്റെ വളര്‍ച്ചയെക്കുറിച്ച ഒരു ചരിത്രം നമുക്ക്‌ മുന്നില്‍ തമീമി അവതരിപ്പിക്കുന്നു. ഇഖ്‌വാനുല്‍ മുസ്‌ലിമൂനില്‍ (മുസ്‌ലിം ബ്രദര്‍ഹുഡ്‌) നിന്നും തുടങ്ങുന്ന ഹമാസിന്റെ വേരുകള്‍, അന്താരാഷ്‌ട്ര തലത്തില്‍ ലഭിച്ച സഹകരണത്തിന്റെയും നിരാകരണത്തിന്റെയും മുഖങ്ങള്‍, പാശ്‌ചാത്യന്‍ മാധ്യമങ്ങളില്‍ അപൂര്‍വ്വം മാത്രം സ്ഥാനം പിടിക്കാറുള്ള ഹമാസിന്റെ നയതന്ത്രതലത്തിലെ വളര്‍ച്ച. ഇത്‌ വെറുമൊരു സ്തുതിഗീതകം ചെയ്യുന്ന പുസ്തകമല്ല. മറിച്ച്‌, ഹമാസിന്റെ വളര്‍ച്ചയ്‌ക്കിടയില്‍ നേരിടേണ്ടി വന്നിട്ടുള്ള ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കുന്നു.


ഫതഹ്‌ / പി.എല്‍.ഒ ശക്തീകരണം തടയുന്നതിനു, ഇസ്രായേലിന്റെ പിന്തുണയോട്‌ കൂടിയാണ്‌ ഹമാസ്‌ രുപീകൃതമായത്‌ എന്നൊരു വാദമുണ്ടായിരുന്നു. 1967-ലെ യുദ്ധത്തിനു ശേഷം പാന്‍-അറബിക്‌ നാസിറിസം നേരിട്ട പതനത്തിന്റെ പ്രതിഫലനമെന്നോളം, ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പരിഗണന നല്‍കിയത്‌ ആയുധശാക്തീകരണത്തിനായിരുന്നില്ല, മറിച്ച്‌ യുവതയുടെ മനസ്സുകളിലും ഹൃദയങ്ങളിലും ഇസ്‌ലാമിക-ധാര്‍മിക മൂല്യങ്ങള്‍ ചെലുത്തുന്നതിനായിരുന്നു. അന്നും ഇസ്രായേല്‍, ഇഖ്‌വാനിനെ അംഗീകരിച്ചിരുന്നില്ല. "പക്ഷെ, ദൃഷ്‌ട്യാ 'നിരുപദ്രവമായ' മതകാര്യങ്ങള്‍ക്കെതിരെ അധിനിവേശശക്തികള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നില്ല".

തമീമി എഴുതുന്നു.. "ഈ സമയത്ത്‌ ഫലസ്‌തീനിലെ ഇഖ്‌വാന്‍ അതിന്റെ അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിനായിരുന്നു പരിഗണന നല്‍കിയിരുന്നത്‌; അവര്‍ ഏത്‌ സാമൂഹ്യ-രാഷ്‌ട്രീയസ്ഥിതിയേയും ആശയത്തേയുമാണ്‌ എതിര്‍ക്കുന്നതെന്നും അനുകൂലിക്കുന്നതെന്നും തിരിച്ചറിയുന്നതിലേക്കായി". ഇസ്‌ലാമിക വിദ്യാഭ്യാസവും ഇസ്‌ലാമിക സാമൂഹ്യഘടനയുടെ വീണ്ടെടുപ്പുമായിരുന്നു ഇഖ്‌വാന്‍ പ്രവര്‍ത്തകരുടെ പ്രാഥമികശക്തി, മറിച്ച്‌ സൈനിക ശക്തിയായിരുന്നില്ല.

തുടര്‍ന്നിങ്ങോട്ട്‌, ഇഖ്‌വാന്‍ പ്രധാനമായും യുവാക്കളിലും വിദ്യാര്‍ഥികളിലും കേന്ദ്രീകരിച്ചു; സാമൂഹിക, പുനരുദ്ധാരണ, വിദ്യാഭ്യാസ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്രീകരിച്ചു. തമീമി തുടരുന്നു "ഈ ഒരു പ്രസ്ഥാനത്തില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ഒരു ഭീഷണി ഇസ്രായേലിനു കാണാന്‍ സാധിച്ചില്ലായിരുന്നു. കായികവിനോദങ്ങള്‍, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, സ്‌കൌടിംഗ്‌, സാമൂഹിക - ഇസ്‌ലാമിക കാര്യങ്ങളിലുള്ള ക്ലാസുകള്‍ തുടങ്ങിയവയായിരുന്നു ആ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍".
പള്ളികള്‍, വിദ്യാലയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍, പ്രാധമികാരോഗ്യകേന്ദ്രങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ വളര്‍ച്ചയിലേക്ക്‌ ഇത്‌ നയിച്ചു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഗാസയിലേയും വെസ്‌റ്റ്‌ ബാങ്കിലേയും ദരിദ്രരായ ഫലസ്‌തീനികളായിരുന്നു. ഫലസ്‌തീന്‍ പ്രദേശങ്ങളില്‍ രാഷ്‌ട്രീയമായും, സാമ്പത്തികമായും അവരുടെ വളര്‍ച്ചയുടെ പ്രധാന ഘടകങ്ങളായിരുന്നു ഈ വസ്‌തുതകള്‍. 'അകത്തു' നിന്നുള്ള ചരിത്രമെന്ന നിലയില്‍, തമീമി തന്റെ അവതരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌ ഹമാസ്‌ എന്നറിയപ്പെടുന്നതിലേക്ക്‌ മാറിയ ഇഖ്‌വാന്റെ വളര്‍ച്ചയ്‌ക്ക്‌ പ്രധാന പങ്ക്‌ വഹിച്ച പ്രമുഖവ്യക്തികളിലാണ്‌. അവരില്‍ പ്രഥമസ്ഥാനം, ഹമാസിന്റെ വളര്‍ച്ചയ്‌ക്ക്‌ സമഗ്രമായ മേല്‍നോട്ടം നിര്‍വഹിച്ച, ഇസ്രായേല്‍ ജയിലുകള്‍ കവര്‍ന്ന നീണ്ട വര്‍ഷങ്ങളിലും തങ്ങളുടെ നേതാവായി ഫലസ്‌തീനികള്‍ നോക്കിക്കണ്ട ശൈഖ്‌ അഹ്‌മദ്‌ യാസീന്‍ ആണ്‌. ഖാലിദ്‌ മിഷാല്‍, അബു മര്‍സൂഖ്‌, സാമിഹ്‌ അല്‍ ബതീകി, ഇബ്രാഹിം ഗോഷെ, ഇസ്‌മായില്‍ ഹനിയ്യ, ജോര്‍ദാന്‍ രാജാവ്‌ അബ്‌ദുള്ള തുടങ്ങി ഹമാസിന്റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും പ്രമുഖ പങ്ക്‌ വഹിച്ച നേതാക്കളെക്കുറിച്ചും പുസ്‌തകത്തില്‍ വിശദീകരിക്കുന്നു.


സത്യസന്ധതയിലും, അര്‍പ്പണബോധത്തിലും, നിസ്വാര്‍ത്ഥതയിലും, സ്വഭാവമഹിമയിലുമായിരുന്നു ഹമാസ്‌ നേതാക്കള്‍ ഫലസ്‌തീന്‍ ജനതക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്‌. "ആരും തന്നെ പണമുണ്ടാക്കുന്നതിനായി ഹമാസില്‍ ചേരുകയോ, ഹമാസിനകത്തെ സ്ഥാനമുപയോഗിച്ച്‌ ആരെങ്കിലും പണമുണ്ടാക്കുകയോ ചെയ്യുന്നില്ല. എല്ലാത്തിനുമപ്പുറം, ഹമാസിനു പണം നല്‍കുന്നവര്‍ക്ക്‌ നന്നായറിയാമായിരുന്നു ഹമാസ്‌ ശേഖരിക്കുന്ന പണത്തിന്റെ വളരെ ചെറിയൊരു പങ്ക്‌ മാത്രമേ സൈനികാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നുള്ളൂ എന്ന സത്യം."

ഇവ പി.എല്‍.ഒ / ഫതഹില്‍ നിന്നും വ്യത്യാസപ്പെട്ടു നില്‍ക്കുന്നു. ഫതഹുമായുള്ള താരതമ്യപഠനം ഹമാസിനു കൂടുതല്‍ പിന്തുണ നല്‍കുന്നതിനു കാരണമാകുന്നു. ഫലസ്‌തീന്‍ അതോറിറ്റിയെ നിയന്ത്രിക്കുന്ന ഫതഹിനെയും തമീമി ചരിത്രപരമായി തന്നെ നിരൂപണം ചെയ്യുന്നു. "ഫതഹിന്റെ ഉദ്യോഗസ്ഥര്‍ക്ക്‌ ശമ്പളം നല്‍കുന്നതിനും, ഇസ്രായേലിന്റെ അധിനിവേശത്തിനിരയായ ഫലസ്‌തീനികളെ ഇസ്രായേലിനു വേണ്ടി നിയന്ത്രിക്കുന്ന ജോലി ഏറ്റെടുത്ത 'സെക്യൂരിറ്റി സര്‍വീസ്‌' വിപുലീകരിക്കുന്നതിനും ഫതഹ്‌ നീതികരിക്കാനാവാത്ത തുകയാണ്‌ ചെലവഴിച്ചത്‌. ഫലസ്‌തീനികള്‍ക്കിടയിലെ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നതില്‍ ഫതഹിന്റെ ഉദ്യോഗസ്ഥലോബി കാരണമായി. വന്‍അഴിമതി അവരില്‍ പടര്‍ന്നു പിടിച്ചു.

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ വിഭാഗമെന്നതില്‍ നിന്നും ഹമാസിലേക്കുള്ള ചുവടുവെപ്പ്‌ ആദ്യ ഇന്‍തിഫാദയ്‌ക്ക്‌ മുന്‍പ്‌ തന്നെ ആരംഭിച്ചിരുന്നു. വ്യക്തികളെയും സമൂഹത്തേയും ഇസ്‌ലാമിക-ധാര്‍മിക മൂല്യങ്ങളടിസ്ഥാനപ്പെടുത്തി വളര്‍ത്തുന്നതിനു പ്രഥമപ്രാധാന്യം നിലനിര്‍ത്തിക്കൊണ്ട്‌ തന്നെ, അധിനിവേശത്തിനെതിരില്‍ സായുധപ്രതിരോധത്തെക്കുറിച്ചുള്ള ചര്‍ച്ച അകത്തളങ്ങളില്‍ ചൂടുപിടിക്കുന്നു. ഈ ചര്‍ച്ചകള്‍ പ്രസ്ഥാനത്തെ പ്രത്യക്ഷസമരമുഖത്തേക്ക് നയിച്ചു. സമരമനസ്സ്‌ കൂടുതലായി പ്രകടമാകുന്നത്‌ 1987 ഡിസംബര്‍ 8-ലെ ഇന്‍തിഫാദയോട്‌ കൂടിയാണ്‌. ഹമാസിനു ഇന്‍തിഫാദ സ്വര്‍ഗത്തില്‍ നിന്നുള്ള സമ്മാനമായിരുന്നു എന്ന് ലേഖകന്‍ വിലയിരുത്തുന്നു. രണ്ട്‌ കണക്കുകൂട്ടലുകള്‍ ഇസ്രായേലിനു പിഴച്ചു. ഒന്ന്: "ഇതൊരു താല്‍കാലിക ക്ഷോഭപ്രകടനം മാത്രമാണെന്നും, ഒന്നോ രണ്ടോ ദിവസത്തിനകം കെട്ടടങ്ങുമെന്നും." രണ്ട്‌: "ഈ പ്രക്ഷുബ്‌ധാവസ്ഥയുടെ സംവിധാനം എവിടെയാണെന്നതിനെക്കുറിച്ച്‌ വ്യക്തമായ അറിവില്ലായ്‌മ".

"ഇസ്രായേല്‍ ഹമാസിനെ എപ്പോഴെല്ലാം മര്‍ദ്ദിക്കുന്നുവോ, അതെത്ര ശക്തമായാലും, അത്‌ ഹമാസിനുള്ള ജനകീയപിന്തുണയും അനുഭാവവും വര്‍ദ്ധിക്കുന്നതിനു കാരണമാകുന്നു എന്ന സത്യം ഇസ്രായെല്‍ തിരിച്ചറിയാത്തതു കൊണ്ടു തന്നെ" ഇന്‍തിഫാദയുടെ ഫലം ഇസ്രായേലിനു വളരെ കാഠിന്യമേറിയതായിരുന്നു. ഇതിനിടയില്‍ ഹമാസിന്റെ സൈനികവിഭാഗം പിറവികൊള്ളുന്നു, അല്‍ ഖസാം ബ്രിഗേഡ്‌സ്‌ - ഇന്‍തിഫാദയുടെ തന്നെ ഒരു ഉത്‌പന്നം. അകത്തും പുറത്തും ഈ പ്രസ്ഥാനത്തില്‍ ശക്തമായി ഇടപെടല്‍ നടത്തുന്ന ഒരു നേതൃനിര ഉള്ളതു കൊണ്ടും, ആ നേതൃത്വത്തെ നശിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുമെന്നതിനാലും "ഹമാസ്‌, അതിന്റെ നഷ്‌ടങ്ങളില്‍ നിന്നും ലാഭം കൊയ്യുന്നതായി കാണപ്പെട്ടു".

ഹമാസിന്റെ രാഷ്‌ട്രീയ-സാമൂഹിക സംഘടനാപ്രവര്‍ത്തനങ്ങളേക്കാള്‍ അമിതപ്രാധാന്യം പാശ്ചാത്യന്‍ മാധ്യമലോകം അല്‍ ഖസാം ബ്രിഗേഡിന്റെ സൈനികനീക്കങ്ങള്‍ക്ക്‌ നല്‍കുന്നു. അതില്‍ നിന്നും, ലോകത്തെ വിവിധ രാഷ്‌ട്രങ്ങള്‍ ഹമാസിനെ ഭീകരസംഘടനയായി മുദ്ര കുത്തുന്നു; അത്‌ ലോകത്തെവിടെയും വിദേശ അധിനിവേശങ്ങള്‍ക്കെതിരില്‍ നടക്കാറുള്ള നവോത്ഥാനങ്ങള്‍ക്ക്‌ സമാനമായിട്ടു പോലും. സംഭവങ്ങളിലൂടെ കയറിയിറങ്ങിയതിനു ശേഷം തമീമി ഇങ്ങനെ ഉപസംഹരിക്കുന്നു. "ഗാസയില്‍ നിന്നും ലബനനില്‍ നിന്നും ഇസ്രായേല്‍ നടത്തിയ നിരുപാധിക പിന്‍മാറ്റത്തില്‍ നിന്നും ഫലം കൊയ്‌തതും, നഷ്‌ടങ്ങള്‍ വകവെക്കാതെ വിജയശ്രീലാളിതരായി കാണപ്പെട്ടതും ഹമാസായിരുന്നു. ഓസ്‌ലോ ഉടമ്പടിയായാലും, റോഡ്‌ മാപായാലും, സമാധാന ഉടമ്പടികള്‍ നേടിയ പരാജയം ഫലസ്‌തീന്‍ ജനതയുടെ കണ്ണുകളില്‍ ഹമാസിന്റെ നീക്കങ്ങളെ ന്യായീകരിക്കുന്നതിനു തിളക്കം വര്‍ദ്ധിപ്പിച്ചു".

ഹമാസ്‌ സജീവ രാഷ്‌ട്രീയത്തിലിറങ്ങുന്ന ചരിതത്തോടു കൂടി ചരിത്രം പുതിയ ദിശയിലേക്ക്‌ നീങ്ങുന്നു. ഫലസ്‌തീന്‍ തെരഞ്ഞെടുപ്പില്‍ ഹമാസ്‌ വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോള്‍, തമീമി കാണുന്ന മുന്നേറ്റം പി.എല്‍.ഒ-ക്ക്‌ എതിരിലുള്ള വോട്ട്‌ എന്ന നിലയിലല്ല. "സത്യത്തില്‍, രേഖപ്പെടുത്തിയ വോട്ടുകളില്‍ ഒരു ചെറിയ ഭാഗം മാത്രമാണ്‌ എതിര്‍ക്കുന്നതിനുള്ള വോട്ടായി മാറിയത്‌". പക്ഷെ, സുതാര്യമായ ഈ തെരഞ്ഞെടുപ്പിനു നേരെ ലോകം കാണിച്ച അസഹിഷ്‌ണുത, ഫലസ്‌തീന്റെ ഇന്നത്തെ വിഭജനത്തിലേക്ക്‌ നയിച്ചു. കൂടെ അമേരിക്കന്‍ /ഇസ്രായേല്‍ ശക്തികളുടെ ഇന്നത്തെ 'സമാധാനത്തിന്റെ പുരുഷനായി' അബ്ബാസ്‌ മാറി, മറ്റൊരര്‍ത്ഥത്തില്‍ അവരുടെ കയ്യിലെ മറ്റൊരു പാവ. ഹമാസിന്റെ രാഷ്‌ട്രീയ വിജയം തകര്‍ക്കുന്നതിനു പി.എല്‍.ഒ-യും, ഇസ്രായേലും, അമേരിക്കയും, പാശ്‌ചാത്യലോകവും തങ്ങള്‍ക്കാവുന്നതെല്ലാം ചെയ്‌തിട്ടുണ്ട്‌.

സമകാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും, തമീമി ഹമാസിന്റെ അടിസ്ഥാന ആശയങ്ങളെക്കുറിച്ചും, ഹമാസിന്റെ ലക്ഷ്യത്തെക്കുറിച്ചും അര്‍ത്ഥതലങ്ങളെക്കുറിച്ചും അതിനകത്തു തന്നെ നടന്ന ചര്‍ച്ചകളും പ്രതിപാദിക്കുന്നു. 'ഹമാസിന്റെ സ്വാതന്ത്ര്യനയം' എന്ന അധ്യായത്തില്‍ തമീമി ഹമാസിന്റെ ആഭ്യന്തര ചര്‍ച്ചകളെ കൂടുതലായി വിശദീകരിക്കുന്നു. ഹമാസും ഇസ്രായേലും തമ്മില്‍ നടന്ന സമാധാന ഉടമ്പടികളെക്കുറിച്ചും ഇതില്‍ വിശദീകരിക്കുന്നു. മനുഷ്യബോംബുകളെക്കുറിച്ച ഇസ്‌ലാമിക കാഴ്‌ചപ്പാടും, പാശ്‌ചാത്യന്‍ കാഴ്‌ചപ്പാടും; അതു പോലെ ജിഹാദ്‌, കിതാല്‍, ശഹീദ്‌ തുടങ്ങിയ ടെര്‍മിനോളജികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇവിടെ വിശദീകരിക്കുന്നു.

സത്യസന്ധമായി ഹമാസിനെ അറിയണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും തന്നെ 'ഹമാസ്‌ - എ ഹിസ്‌റ്ററി ഫ്രം വിതിന്‍' എന്ന ഈ കൃതി ഒഴിച്ചുകൂടാനാവാത്ത വായനയാണ്‌ (അതിലെ അടിക്കുറിപ്പുകളടക്കം). അസാം തമീമി വളരെ വലിയ ഒരു വൈജ്ഞാനിക കൃതിയാണ്‌ നമുക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌, മിഡില്‍ ഈസ്‌റ്റിലും ഫലസ്‌തീനിലും എന്താണ്‌ നടക്കുന്നതെന്നതിനെക്കുറിച്ചുള്ള പ്രാധാന്യമര്‍ഹിക്കുന്ന പുതിയ നിരീക്ഷണം. ഒലീവ്‌ ബ്രാഞ്ച്‌ പ്രസ്സ്‌ ആണ്‌ പ്രസാധനം.

'ഹമാസ്‌ - എ ഹിസ്‌റ്ററി ഫ്രം വിതിന്‍' എന്ന ഈ കൃതിയെക്കുറിച്ച് കനേഡിയന്‍ കോളമിസ്‌റ്റായ ജിം മൈല്‍‌സ് ചെയ്‌ത പുസ്‌തകനിരീക്ഷണത്തിന്റെ സ്വതന്ത്രവിവര്‍ത്തനം.
ഹമാസ്‌ - അകത്തു നിന്നുമൊരു ചരിത്രംSocialTwist Tell-a-Friend

6 comments:

  1. സത്യസന്ധമായി ഹമാസിനെ അറിയണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും തന്നെ 'ഹമാസ്‌ - എ ഹിസ്‌റ്ററി ഫ്രം വിതിന്‍' എന്ന ഈ കൃതി ഒഴിച്ചുകൂടാനാവാത്ത വായനയാണ്‌ (അതിലെ അടിക്കുറിപ്പുകളടക്കം). അസാം തമീമി വളരെ വലിയ ഒരു വൈജ്ഞാനിക കൃതിയാണ്‌ നമുക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌, മിഡില്‍ ഈസ്‌റ്റിലും ഫലസ്‌തീനിലും എന്താണ്‌ നടക്കുന്നതെന്നതിനെക്കുറിച്ചുള്ള പ്രാധാന്യമര്‍ഹിക്കുന്ന പുതിയ നിരീക്ഷണം. ഒലീവ്‌ ബ്രാഞ്ച്‌ പ്രസ്സ്‌ ആണ്‌ പ്രസാധനം.

    ReplyDelete
  2. is it available in india

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. good--hamas is the best islamic organisation in the palestine......

    ReplyDelete